ചെന്നൈ : കേരളത്തില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന ഇറച്ചിക്കോഴികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്. അതിര്‍ത്തികളിലെ ചെക്ക്പോസ്‌റ്റുകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ പിന്നാലെ കേരളത്തില്‍ നിന്നുള്ള വളര്‍ത്തുപക്ഷികള്‍ക്ക് കര്‍ണാടകയിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നും ഇറച്ചിക്കും മറ്റുമായി വളര്‍ത്തുപക്ഷികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ മംഗളുരു ജില്ലാ ഭരണകൂടം വിലക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ തമിഴ്നാട്ടിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം ഇന്ന് പക്ഷിപ്പനി സ്‌ഥിരീകരിച്ച കോട്ടയം ജില്ലയില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം സ്‌ഥിതിഗതികള്‍ വിശദമായി പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം ആലപ്പുഴയിലും സംഘമെത്തി പരിശോധന നടത്തിയിരുന്നു.
Read also : വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവിൽ