ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് യോഗം ചേരുമെന്നാണ് അധികൃതർ അറിയിച്ചത്.
രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയതിന് പിന്നാലെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഓക്‌സ്‌ഫഡ് സർവകലാശാല പ്രമുഖ മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയുമായി സഹകരിച്ച് വികസിപ്പിച്ച ‘കോവിഷീൽഡ്’, ഭാരത് ബയോടെക്കിന്റെ ‘കോവാക്‌സിൻ’ എന്നീ വാക്‌സിനുകൾക്കാണ് അടിയന്തര അനുമതി.
കോവിഷീൽഡ് വാക്‌സിൻ 70 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കോവാക്‌സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിൽ ആണെങ്കിലും സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും കഴിഞ്ഞ ആഴ്‌ച ഡ്രഗ് റെഗുലേറ്റർ അറിയിച്ചിരുന്നു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സർക്കാർ ഉറപ്പ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ തുടങ്ങിയവർക്കാണ് മുൻഗണന. ഈ വിഭാഗങ്ങളിലെ ഏകദേശം 30 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനം; എ വിജയരാഘവന്‍