തിരുവനന്തപുരം: കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ജയിൽ വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചു.
മൂന്ന് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് സ്‌ഥലം മാറ്റുന്നത്. ടിറ്റുവിനെ ഉദ്യോഗസ്‌ഥർ മർദ്ദിച്ചുവെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. പ്രതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ചീഫ് വെൽഫെയർ ഓഫീസർ തുടർനടപടികൾ സ്വീകരിക്കും. തടവുകാരന് ജയിൽ മാറ്റം ആവശ്യമെങ്കിൽ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയിൽവകുപ്പ് അറിയിച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്ന മകനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോർപസ് ഹരജിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മർദ്ദന വിവരം പുറത്തുവന്നത്.
വിഷയത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ജഡ്‌ജി ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കേസിലെ ഒൻപതാം പ്രതിയായ ടിറ്റുവിന് ക്രൂര മർദ്ദനമേറ്റെന്നും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി