തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ സിബിഐ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ നടപടി. കേരളാ പൊലീസോ മറ്റ് ഏജൻസികളോ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും അതിനാൽ കേസ് സിബിഐക്ക് കൈമാറണമെന്നും നിവേദനത്തിലൂടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്‌ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം, കേസന്വേഷണ ഉദ്യോഗസ്‌ഥരുടെ പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത പ്രവീൺ എന്ന ചെറുപ്പക്കാരന്റെ മരണത്തിലും അന്വേഷണം വേണം എന്നിവ ആയിരുന്നു നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ.
കേരള പോലീസ് തുടരന്വേഷണം നടത്തുന്നതിൽ വിശ്വാസമില്ലെന്നും പുനർവിചാരണ കൊണ്ട് മാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വാളയാർ സമര സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വേഷണമോ ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന ആവശ്യം സമരസമിതിയും മുന്നോട്ട് വെച്ചു.
വാളയാറിൽ 13കാരിയെ 2017 ജനുവരി 13നും ഒൻപത് വയസുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. വി മധു, ഷിബു, എം മധു എന്നിവരാണ് കേസിലെ ഒന്നും രണ്ടും നാലും പ്രതികൾ. മൂന്നാം പ്രതി പ്രദീപ് കുമാർ ആത്‍മഹത്യ ചെയ്‌തിരുന്നു.
Also Read: തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു