എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലംഗ സംഘം ആത്‍മഹത്യ ചെയ്‌ത സംഭവത്തിന് പിന്നിൽ ഓൺലൈൻ ലോൺ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. യുവതി ഓൺലൈനിൽ നിന്ന് വായ്‌പ എടുത്തതാതായാണ് വിവരം. ഇതിന്റെ തിരിച്ചടവ് മുടങ്ങ യതിന് ശേഷം യുവതിക്ക് നിരന്തരം ഭീഷണികൾ ഉണ്ടായതായും, മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതായാണ് വിവരം.
കടമക്കുടി മാടശ്ശേരി നിജോ(39), ഭാര്യ ശിൽപ്പ(29), മക്കൾ ഏബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. രാവിലെ വിളിച്ചിട്ട് വിളികേൾക്കാത്തതിനെ തുടർന്ന് അയൽവാസിയും നിജോയുടെ അമ്മയും മുകളിലെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ശിൽപയെ ഓൺലൈൻ ലോൺ ആപ്പുകൾ കെണിയിൽപ്പെടുത്തിയതാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ മരണശേഷം ശിൽപ്പയുടെ മോർഫ് ചെയ്‌ത അശ്‌ളീല ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് വന്നതോടെയാണ് സംശയം ശക്‌തമായത്. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ഇത്തരത്തിൽ പണമിടപാട് നടത്തിയതായോ ഭീഷണിയുള്ളതായോ ബന്ധുക്കൾക്ക് അറിവില്ല. എന്നാൽ, സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. അതേസമയം, മരിച്ച നാല് പേരുടെയും സംസ്‌കാരം ഇന്ന് നടന്നു.
Most Read| നിപ; രണ്ടു ആരോഗ്യ പ്രവർത്തകർക്ക് ലക്ഷണം- ആദ്യം മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു