കൊച്ചി: സംസ്‌ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ളോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ.
75 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്‌ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്. എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷനിലും പിറവം നഗരസഭയിലും നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.
കോര്‍പറേഷന്‍ 63 ആം ഡിവിഷന്‍ ഗാന്ധി നഗറിലും പിറവത്ത് 14 ആം ഡിവിഷന്‍ ഇടപ്പളളിച്ചിറയിലുമാണ് വോട്ടെടുപ്പ് നടന്നത്. മുൻ കൗൺസിലർ കെകെ ശിവന്റെ മരണത്തോടെയാണ് കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗറില്‍ വോട്ടെടുപ്പ് നടന്നത്. മൂന്ന് പതിറ്റാണ്ടായി എൽഡിഎഫ് വ്യക്‌തമായ ഭൂരിപക്ഷത്തിൽ ജയിച്ചുവന്നിരുന്ന ഇവിടെ കഴിഞ്ഞ തവണ 115 വോട്ടിന് മാത്രമായിരുന്നു യുഡിഎഫ് തോൽവി.
ഈ മുന്നേറ്റത്തിലാണ് യുഡിഎഫ് പ്രതീക്ഷ. 74 അംഗ കൗൺസിലിൽ നേരിയ ഭൂരിപക്ഷത്തോടെയാണ് കോര്‍പ്പറേഷന്‍ എൽഡിഎഫ് ഭരിക്കുന്നത്. നാല് സ്വതന്ത്രരുടെ പിന്തുണയോടെ നിലവിൽ 36 ആണ് എൽഡിഎഫ് സീറ്റ് നില. രണ്ട് സ്വതന്ത്രരടക്കം യുഡിഎഫിന് 34 ഉം, ബിജെപിക്ക് 4ഉം അംഗങ്ങളുണ്ട്. സിറ്റിംഗ് സീറ്റ് നഷ്‌ടമായാൽ സ്വതന്ത്രര്‍ക്ക് മേൽ യുഡിഎഫ് സമ്മര്‍ദം ശക്‌തമാക്കുമെന്ന ആശങ്ക ഇടതു മുന്നണിക്കുണ്ട്.
പിറവത്തും തിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. എൽഡിഎഫ് സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടിന്റെ മരണത്തോടെയാണ് വോട്ടെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയിൽ എല്‍ഡിഎഫിന് 14, യുഡിഎഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫ് സ്‌ഥാനാര്‍ഥി ജയിച്ചാല്‍ എല്‍ഡിഎഫിന് ഭരണം തന്നെ നഷ്‌ടമാകും.
Read Also: പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി;വിമർശനം