തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഓരോ ദിവസത്തെ ഇടവേളകളിലായി ഓരോ ജില്ല ഇടവിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്‌ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ചക്ക് ഒടുവിലാണ് അന്തിമ തീരുമാനം എടുത്തത്. ഇത്തവണ തിരഞ്ഞെടുപ്പ് ഒറ്റ ദിവസം നടത്തുന്നതിനെ പറ്റി കൂടിക്കാഴ്‌ചയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡിജിപിയോട് അഭിപ്രായപ്പെട്ടു. എന്നാല്‍ മണ്ഡല കാലം കൂടി കണക്കിലെടുത്തു വേണം പോലീസ് സേനയുടെ വിന്യാസമെന്ന് ഡിജിപി വ്യക്‌തമാക്കി.
ഡിസംബര്‍ പകുതിക്ക് മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നത് പോലീസിന്റെയും മറ്റ് ഉദ്യോഗസ്‌ഥരുടെയും വിന്യാസം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്‌ച തന്നെ ഉണ്ടാകാനാണ് സാധ്യത. തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ചര്‍ച്ച ചെയ്‌തില്ലെന്നും, കോവിഡ് വ്യാപനം കൂടി കണക്കിലെടുത്ത ശേഷമായിരിക്കും തീയതി നിശ്‌ചയിക്കുക എന്നും ഡിജിപി വ്യക്‌തമാക്കി.
തിരഞ്ഞെടുപ്പില്‍ പോലീസ് സേനക്ക് ആവശ്യമായ ഫണ്ട് എത്രയെന്ന് അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ വോട്ടെടുപ്പ് നടത്തുന്ന ബൂത്തുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന മുറക്ക് പ്രശ്‌ന ബാധിത ബൂത്തുകളുടെ വിവരങ്ങള്‍ പോലീസും നല്‍കും. തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് അന്തിമ തീരുമാനം എടുക്കാനായി ജില്ലാ കളക്‌ടർമാരുമായും ചീഫ് സെക്രട്ടറിയുമായും കമ്മീഷന്‍ ഉടന്‍ കൂടിക്കാഴ്‌ച നടത്തും. ഒപ്പം തന്നെ ആരോഗ്യ വകുപ്പുമായും കോവിഡ് വ്യാപന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പ്രായോഗികത ഒന്നുകൂടി ചര്‍ച്ച ചെയ്യും.
Read also : പ്രശസ്‌ത വയലിനിസ്‌റ്റ് ടിഎൻ കൃഷ്‌ണൻ വിടവാങ്ങി