തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതി വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്ത്. നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സംസ്‌ഥാന സർക്കാരിനോട് പാർട്ടി ദേശീയ നേതൃത്വം ആവശ്യപ്പെടണം എന്നാണ് കത്തിൽ പറയുന്നത്.
ലോക്‌പാൽ, ലോകായുക്‌ത നിയമങ്ങളെ ശക്‌തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഭേദഗതി ഓര്‍ഡിനന്‍സ്. സിപിഎമ്മിന്റെ രാഷ്‌ട്രീയ ധാർമികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്‌ത വിധിക്കുമേല്‍ ഹിയറിങ് നടത്തി ലോകായുക്‌തയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്‌ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്‌തയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീം കോടതി ജഡ്‌ജിയോ ഹൈക്കോടതികളിലെ ചീഫ് ജസ്‌റ്റിസുമാരോ ആകണമെന്ന വ്യവസ്‌ഥ മാറ്റി ജഡ്‌ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്.
ഇഷ്‌ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്‌തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്‌തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വിഡി സതീശൻ ആരോപിക്കുന്നു.
അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, 22 വര്‍ഷം പഴക്കമുള്ളൊരു നിയമത്തില്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലെ തിടുക്കവും ദുരൂഹമാണ്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍വകലാശാല വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്‌ത മുമ്പാകെയുള്ള കേസുകളാണ് ഇത്തരമൊരു തിടുക്കത്തിന് കാരണമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
ഈ കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്‌തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാല്‍ ലോകായുക്‌തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് വിഡി സതീശന്‍ യെച്ചൂരിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
Most Read: പെഗാസസ്: മോദി സർക്കാർ ചെയ്‌തത് രാജ്യദ്രോഹം; രാഹുൽ ഗാന്ധി