ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എംപി.
“മോദി സർക്കാർ പെഗാസസ് വാങ്ങിയത് നേതാക്കളുടെയും പൊതുജനങ്ങളുടെയും ഇടയിൽ ചാരപ്പണി ചെയ്യാനാണ്. അവർ ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും കോടതിയെയും അവരുടെ ഫോൺ ടാപ്പു ചെയ്‌ത് ലക്ഷ്യമാക്കി. ഇത് രാജ്യദ്രോഹമാണ്. മോദി സർക്കാർ രാജ്യദ്രോഹ കുറ്റമാണ് ചെയ്‌തിരിക്കുന്നത്,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
സംഭവത്തിൽ മറ്റ് കോൺഗ്രസ് നേതാക്കളും വിമർശനവുമായി രംഗത്ത് വന്നു. എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവർത്തിക്കുകയും ഇന്ത്യൻ പൗരൻമാർക്കെതിരെ യുദ്ധായുധം പ്രയോഗിക്കുകയും ചെയ്‌തതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്‌തു.
“പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇന്ത്യൻ പൗരൻമാരെ കബളിപ്പിക്കാൻ ബിജെപി സർക്കാർ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകൾ ഉപയോഗിച്ചുവെന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് ഇതെന്ന് മാദ്ധ്യമ റിപ്പോർട് ഉദ്ധരിച്ച് കോൺഗ്രസ് വക്‌താവ് ഷമാ മുഹമ്മദ് പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശക്‌തിസിൻഹ് ഗോഹിൽ ആരോപിച്ചു.
मोदी सरकार ने हमारे लोकतंत्र की प्राथमिक संस्थाओं, राज नेताओं व जनता की जासूसी करने के लिए पेगासस ख़रीदा था। फ़ोन टैप करके सत्ता पक्ष, विपक्ष, सेना, न्यायपालिका सब को निशाना बनाया है। ये देशद्रोह है।
मोदी सरकार ने देशद्रोह किया है। pic.twitter.com/OnZI9KU1gp
— Rahul Gandhi (@RahulGandhi) January 29, 2022
Most Read: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി