പെഗാസസ്: 2017ൽ ഇന്ത്യ സോഫ്റ്റ്‌വെയർ വാങ്ങി; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്

By Syndicated , Malabar News
pegasus
Ajwa Travels

ന്യൂഡെല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്. 2017ല്‍ ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്നത് സംബന്ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് ടൈംസ് പഠനം നടത്തി വരികയായിരുന്നു. തുടർന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അവരുടെ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിട്ടുണ്ട് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ഇസ്രയേലുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്ക് നൽകാനായിരുന്നു ആദ്യഘട്ടത്തിൽ സർക്കാർ കമ്പനിക്ക് ലെസന്‍സ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി. പക്ഷെ അമേരിക്ക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീടാണ് മറ്റു രാജ്യങ്ങൾക്ക് കൂടി സോഫ്റ്റ്‌വെയർ വിതരണം ചെയ്യാൻ കമ്പനിക്ക് ലൈസൻസ് ലഭിച്ചത്. തുടർന്ന് ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ വിറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശനം നടത്തിയ 2017ല്‍ തന്നെയാണ് ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാറിലേര്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോദി ഇസ്രയേൽ സന്ദർശനം നടത്തിയ സമയത്താണ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നും ഏകദേശം 13,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളായിരുന്നു അന്ന് ഇന്ത്യക്കും ഇസ്രഈലിനുമിടയില്‍ നടന്നത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ കൈമാറിയത്. അതേസമയം ഇസ്രയേല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല.

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്‌ട്രീയക്കാര്‍, ആക്‌ടിവിസ്‌റ്റുകള്‍, വ്യവസായികൾ, മാദ്ധ്യമ പ്രവര്‍ത്തകർ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസസ് വിവാദം 2019 മുതൽ തന്നെ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയില്‍ പരിശോധനക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു.

Read also: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE