ഭോപ്പാൽ; ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം നടപ്പാക്കി മധ്യപ്രദേശ് സർക്കാർ. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിലായതായി സംസ്‌ഥാന ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചു. ബില്ലിന് മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.
പാസാക്കിയ നിയമം അനുസരിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയാൽ 50,000 രൂപ വരെ പിഴയും രണ്ട് മുതൽ 10 വർഷം വരെ തടവുശിക്ഷയും ലഭിക്കും. സത്യസന്ധമല്ലാത്തതും നിർബന്ധിതവുമായ മതപരിവർത്തനങ്ങളെ തടയുന്നതിന് വേണ്ടിയാണ് യുപി സർക്കാർ നേരത്തെ ഈ നിയമം പാസാക്കിയത്. വിവാഹാവശ്യത്തിനായി മാത്രം സ്‌ത്രീ മതം മാറുകയാണെങ്കിൽ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്നും ഓർഡിനൻസിൽ പറയുന്നു.
നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങൾ നിയമനിർമാണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികൾ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമം നടപ്പാക്കുന്നതെന്ന് ബിജെപി വാദിച്ചിരുന്നു. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് പാർട്ടി പറയുന്നുണ്ടെങ്കിലും അതില്ലെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്‌തമാക്കുന്നത്.
Also Read: വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി