പൊന്നാനി: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആദ്യ ദിവസങ്ങളിൽ തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയതെങ്കിലും പിന്നീട് വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയാണ്. മലപ്പുറം ജില്ലയുടെ കടലോര മേഖലയായ പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്.
തിരമാലകളുടെ ശക്‌തി കാരണം നിരവധി വീടുകളും റോഡുകളും തകർന്നു. വലിയ കൂറ്റൻ തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിക്കുന്നത്. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും കടലിനോട് ചേർന്നുള്ള മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
പൊന്നാനിയിൽ കാറ്റിന്റെ വേഗതയിൽ കൂടുതൽ ശക്‌തമാകുന്ന തിരമാലകൾ മീറ്ററുകളോളം ഉയർന്നാണ് കരയിലേക്ക് എത്തുന്നത്. പൊന്നാനി നഗരസഭയിലെ വെളിയങ്കോട്, തണ്ണിത്തുറ, അജ്‌മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായി തുടരുന്നതും വീടുകളിൽ വെള്ളം കയറിയതും. കടൽ പ്രദേശത്തുള്ള നൂറുകണക്കിന് തെങ്ങുകളും അപകടഭീഷണി ഉയർത്തുന്നുണ്ട്.
ജില്ലയിൽ നിരവധി കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്യുന്ന ഒരിടം കൂടിയാണ് പൊന്നാനി. അതിനാൽ തന്നെ ആളുകളെ കൂടുതലായി ഒരുമിച്ച് മാറ്റുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരമാവധി ആളുകൾ ബന്ധുവീടുകളിലേക്ക് മാറുകയാണ്. വരും ദിവസങ്ങളിലും കടൽക്ഷോഭം രൂക്ഷമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ