തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ മറ്റ് തെളിവുകളൊന്നും തന്നെ അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്നും, സ്വപ്‍ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്‌ഥാനത്തിലാണ് തന്നെ അറസ്‌റ്റ് ചെയ്‌തതെന്നുമാണ് ഹരജിയില്‍ ശിവശങ്കര്‍ വ്യക്‌തമാക്കുന്നത്.
എന്നാല്‍ അന്വേഷണം അതിന്റെ നിര്‍ണായക ഘട്ടത്തില്‍ ആണെന്നും, ഈ സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയില്‍ വാദിക്കും. കൂടാതെ സ്വപ്‍ന സുരേഷിന്റെ അക്കൗണ്ടില്‍ നിന്നും കണ്ടെടുത്ത പണം ശിവശങ്കറിന്റേത് കൂടിയാണെന്ന് ഇഡി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹൈക്കോടതിയില്‍ ഇന്ന് സിംഗിള്‍ ബെഞ്ചാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇഡി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ശിവശങ്കറിനായി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്.
Read also : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി