പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിങ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കര്‍ഷകരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. ചൊവ്വാഴ്‌ച കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഡെല്‍ഹി വിഗ്യാന്‍ ഭവനില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്‌ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളി. ഡിസംബര്‍ മൂന്നിന് വീണ്ടും ചര്‍ച്ച നടത്തും.
Read also: പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ