ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ ഡെൽഹി പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപ്പുരിലെ സമരക്കാരാണ് ‘നിയമം’ പ്രഖ്യാപിച്ചത്. ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി. എങ്കിൽ ഞങ്ങൾ 288 പ്രഖ്യാപിക്കുന്നു എന്നായിരുന്നു കർഷകരുടെ മറുപടി. സെക്ഷൻ 144ന്റെ ഇരട്ടിയായ 288 പ്രതീകാത്‌മകമാണെന്നും കർഷകർ ഒഴികെയുള്ളവർ പ്രദേശത്ത് പ്രവേശിക്കുന്നത് ഇതിലൂടെ പരിമിതിപ്പെടുത്തിയെന്നും സമര നേതാക്കൾ അറിയിച്ചു.
പോലീസ് വിലക്കിയിടത്ത് പ്രക്ഷോഭകർ പ്രവേശിക്കരുതെന്ന് പറയുമ്പോൾ കർഷകർ വിലക്കിയിടത്ത് പോലീസും കടക്കരുതെന്ന് അവർ പറയുന്നു. ഡെൽഹിയിലെ കൂടുതൽ അതിർത്തികളിൽ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഗാസിപ്പുരിലേക്ക് കൂടുതൽ കർഷകർ എത്തിയത്. ഇതിനെ തുടർന്ന് പോലീസിന് പുറമേ ദ്രുതകർമ സേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയെ ഇവിടെ വിന്യസിച്ചു. ബാരിക്കേഡുകൾ തള്ളി നീക്കി മുന്നോട്ട് പോകാൻ കർഷകർ ശ്രമിച്ചു. തുടർന്ന് പോലീസ് തടഞ്ഞിടത്ത് സമാധാനപരമായി ധർണയിരിക്കാനാണ് സമരത്തിന് നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ തീരുമാനിച്ചത്.
Also Read: പ്രത്യേക വോട്ടര്‍ പട്ടിക; രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 5351 പേരെ കൂടി
കർഷകരുടെ പ്രതീകാത്‌മക 288 രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള അനാദരവല്ലെന്ന് കിസാൻ യൂണിയൻ പറയുന്നു. പ്രക്ഷോഭത്തിൽ സമൂഹ വിരുദ്ധർ നുഴഞ്ഞ് കയറി പ്രശ്‌നം ഉണ്ടാക്കാതിരിക്കാനാണ് കർഷകർ ഒഴികെയുള്ളവർക്ക് പ്രവേശനം വിലക്കിയതെന്നും ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്‌താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഡെൽഹി അതിർത്തികൾ സ്‌തംഭിച്ചത് പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്കുനീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ദിനംപ്രതി 2500 ചരക്കുവണ്ടികളാണ് എത്തിയിരുന്നത്. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് ഇത് ആയിരമായി കുറഞ്ഞു.