തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ രണ്ടാം ദിവസം ഇടം നേടിയത് 5351 ആളുകള്‍. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. 24621 ആളുകള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടിരുന്നു. സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു നിലവില്‍ ചികിൽസയില്‍ കഴിയുന്നവരും, ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
പ്രത്യേക വോട്ടര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവർക്കും ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കും. ഈ മാസം എട്ടാം തീയതി ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പ്രത്യേക വോട്ടിന് അര്‍ഹരായവരുടെ കണക്കുകള്‍ ആണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 7 ആം തീയതി വൈകുന്നേരം 3 മണി വരെ ഈ പട്ടികയില്‍ ആളുകളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കും.
ഓരോ ജില്ലയില്‍ ഹെല്‍ത്ത് ഓഫീസര്‍മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പ്രത്യേക വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. ഡിസംബര്‍ 7 ആം തീയതി വൈകുന്നേരം 3 മണിക്ക് ശേഷം കോവിഡ് സ്‌ഥിരീകരിക്കുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താന്‍ കഴിയും.
Read also : കോവിഡ് പിടിപെട്ടാല്‍ തലച്ചോറിനേയും ബാധിച്ചേക്കും; ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ