ന്യൂഡെൽഹി: ഇ-തപാൽ വോട്ടിന്റെ ആദ്യ ഘട്ടത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരമില്ലെന്ന് റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലവില്‍ തപാൽ വോട്ട് സര്‍വീസ് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വരണമെന്നാണ് വിവരം.
അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ഇ- തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും അവസരം ലഭിച്ചേക്കും. കേരളം ഉള്‍പ്പടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇ- തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും തയാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ എംബസികളില്‍ ഉറപ്പ് വരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: രജനികാന്തിന്റെ പാര്‍ട്ടി മക്കള്‍ സേവൈ കക്ഷി; ചിഹ്‌നം ഓട്ടോറിക്ഷ
ഇ- തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്‌ഥര്‍ കഴിഞ്ഞയാഴ്‌ച ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സ്‌ഥലം അല്ലാത്തതിനാലാണ് ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാത്തതെന്നാണ് സൂചന.