കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്‌റ്റൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക അട്ടിമറിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീല്‍ ചെയ്‌ത പെട്ടികളില്‍ അല്ല വോട്ടുകള്‍ സ്വീകരിച്ചതെന്നും വിഷയത്തിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്‌ഥാനത്താകെ എത്ര പോസ്‌റ്റൽ ബാലറ്റുകൾ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകൾ ബാക്കിയായി തുടങ്ങിയ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം. സിപിഎം നേതാക്കളായ സർക്കാർ ഉദ്യോഗസ്‌ഥരേയും ബിഎൽഒമാരേയും ഉപയോഗിച്ച് പോസ്‌റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്‌റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവും ഇല്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് സിപിഎം പ്രവർത്തവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും നേതാക്കളുടെ അറിവോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ് പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read also: പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്