കണ്ണൂർ: ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ് നടപടി ഏകപക്ഷീയമെന്നും ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പാനൂരിൽ ഇന്നലെ സിപിഐഎം ഓഫീസുകൾക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നിരവധി ലീഗ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട പത്താം ക്ളാസ് വിദ്യാർഥിയെ വിട്ടയക്കാൻ മാതാപിതാക്കൾ സമീപിച്ചെങ്കിലും പോലീസ് അനുകൂല നിലപാട് സ്വീകരിച്ചില്ല. വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ലീഗ് നേതാക്കളെ പോലീസ് മർദ്ദിച്ചെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. അതിനാൽ യോഗം ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം, മുസ്‌ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. ആക്രമണത്തിൽ തകർന്ന സിപിഐഎം ഓഫീസുകൾ സന്ദർശിക്കവെയാണ് പ്രതികരണം. മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും ഒപ്പമുണ്ടായിരുന്നു.
ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫീസുകൾ, വായനശാല, കടകൾ, വീടുകൾ ഉൾപ്പെടെ തകർത്തു. നാട്ടിൽ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള ആക്രമണമാണ് ഇന്നലെ നടന്നത്. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് ലീഗിനെന്നും ഇത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും എംവി ജയരാജൻ വ്യക്‌തമാക്കി.
Read also: കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി