കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു സ്വരാജിന്റെ പ്രതികരണം.
വര്‍ഗീയതയ്‌ക്കും അഴിമതിയ്‌ക്കും എതിരായ നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബുവിനോട് എം സ്വരാജ് പരാജയപ്പെട്ടത്.
യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു 65355 ഇലക്‌ട്രല്‍ വോട്ടുകളും 520 പോസ്‌റ്റല്‍ വോട്ടുകളുമടക്കം 65875 വോട്ടുകളാണ് നേടിയത്. എം സ്വരാജ് 64325 ഇലക്‌ട്രല്‍ വോട്ടുകളും 558 പോസ്‌റ്റല്‍ വോട്ടുകളും അടക്കം 64883 വോട്ടുകളാണ് നേടിയത്. അതേസമയം, ബിജെപി സ്‌ഥാനാർഥിയായ ഡോക്‌ടര്‍ കെഎസ് രാധാകൃഷ്‌ണന് 23578 ഇലക്‌ട്രല്‍ വോട്ടുകളും 178 പോസ്‌റ്റല്‍ വോട്ടുകളും അടക്കം 23756 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
അതായത് 2016ല്‍ നിന്ന് 2021ലേക്ക് എത്തുമ്പോൾ ബിജെപി സ്‌ഥാനാർഥിക്ക് മുമ്പ് കിട്ടിയ വോട്ടില്‍ നിന്ന് 6087 വോട്ടിന്റെ കുറവാണ് ഉണ്ടായത്. കെ ബാബു 7645 വോട്ടുകളുടെ നേട്ടവും ഉണ്ടാക്കി. മാത്രമല്ല ഇത്തവണ ബിജെപി വോട്ടുകൾ പോലും തനിക്ക് അനുകൂലമാണെന്ന് കെ ബാബു നേരത്തെ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
അതോടൊപ്പം ഈ കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ ബിജെപിയില്‍ നിന്ന് ‘കാണാതായ’ 6087 വോട്ടുകള്‍ കോണ്‍ഗ്രസിൽ എത്തിച്ചേർന്നു എന്നും അതാണ് ഇത്രയും ശക്‌തമായ ഇടത് തരംഗത്തിലും സ്വരാജിനെ പോലെ ഒരു സ്‌ഥാനാർഥി തോൽക്കാൻ കാരണമായത് എന്നുമാണ് സിപിഐഎം വിലയിരുത്തൽ.
Read also: യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ