കണ്ണൂർ: മുസ്‌ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എംവി ജയരാജൻ. പാനൂർ പെരിങ്ങത്തൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫീസും വീടുകളും സന്ദർശിക്കവേയാണ് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രതികരണം. മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇരുവരും സംഭവ സ്‌ഥലം സന്ദർശിച്ചത്.
ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫീസുകൾ, വായനശാല, കടകൾ, വീടുകൾ ഉൾപ്പെടെ തകർത്തു. നാട്ടിൽ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് ലീഗിനെന്നും ഇത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും എംവി ജയരാജൻ വ്യക്‌തമാക്കി.
കണ്ണൂർ പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രക്കിടെ ആയിരുന്നു അക്രമം. പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് തീവെച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്ത് വാരിയിട്ട് കത്തിച്ചതായാണ് വിവരം. പ്രദേശത്തെ നിരവധി വീടുകൾക്ക് നേരെയും കടകൾക്ക് നേരെയും ആക്രമണമുണ്ടായി.
Read also: കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല