കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂരിലെ അഗതിമന്ദിരത്തിന് സഹായ ഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി അധികൃതർക്ക് കൈമാറി. കൃപാലയത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഈ പണം ചിലവഴിക്കുമെന്ന് ട്രസ്‌റ്റി എംവി സന്തോഷ് അറിയിച്ചു. ഇതോടെ ജില്ലാ ഭരണകൂടം കൃപാലയത്തിൽ അടിയന്തിര നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ അഗതിമന്ദിരം സിഎഫ്എൽടിസിയാക്കി മാറ്റി എല്ലാവർക്കും വൈദ്യസഹായം ഉറപ്പാക്കിയെന്ന് കളക്‌ടർ അറിയിച്ചു. ഇവിടെയുള്ള മുഴവൻ പേരെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌തു. കൂടാതെ, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേകം കൗൺസിലും നൽകിവരുന്നുണ്ട്. പേരാവൂർ തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലുള്ള നൂറോളം പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതിൽ അഞ്ചുപേർ മരിക്കുകയും ചെയ്‌തിരുന്നു.
തെറ്റുവഴിയിലെ കൃപാഭവനിലും മാറിയ ഭവനിലും നിലവിൽ 234 അന്തേവാസികളാണുള്ളത്. ഇവർക്ക് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പറയുന്നു. കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസാണ് ഇവർക്ക് നൽകിയിരുന്നത്. രണ്ടാമത്തെ ഡോസ് നൽകിയിട്ട് വെറും 20 ദിവസം മാത്രമാണായത്. കൂടാതെ, പലതവണ അന്തേവാസികൾക്ക് ആർടിപിസിആർ പരിശോധനയും നടത്തിയതായി അധികൃതർ പറഞ്ഞു.
Read Also: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു; യുവാവിന് മർദ്ദനം