മസ്‌ക്കറ്റ്: വിദേശികളായ നിക്ഷേപകർക്ക് ഒമാൻ ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിക്ക് അംഗീകാരം. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്ക് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകി.
മസ്‌കറ്റിൽ നടന്ന ചടങ്ങിൽ ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്ന് ആദ്യത്തെ റെസിഡൻസ് വിസ എംഎ യൂസഫലി ഏറ്റുവാങ്ങി.ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്‌തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇത്തരത്തിൽ ദീർഘകാല റെസിഡൻസ് വിസ നൽകുന്നത്.
ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോൽസാഹന മന്ത്രാലയത്തിന്റെ ഉപദേഷ്‌ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഹൈബി വ്യക്‌തമാക്കി. ദീർഘകാല റെസിഡൻസ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി യൂസഫലി പ്രതികരിച്ചു.
Also Read: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി