ന്യൂഡെൽഹി: പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും സമ്പദ്‌വ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്‌ത കോവിഡ് മഹാമാരിക്കെതിരെ ‘മെയ്‌ഡ് ഇൻ ഇന്ത്യ’ വാക്‌സിനുകൾ ഉപയോഗിച്ച് പോരാടാൻ രാജ്യം തയാറാണെന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ നിർമിച്ച രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകൾ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. 16ആമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ പിപിഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ രാജ്യത്തിന് പുറത്ത് നിന്നാണ് എത്തിയിരുന്നത്. എന്നാൽ, ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ടെക്‌നോളജി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ വളർന്നിരിക്കുന്നു. കോടികൾ വിലമതിക്കുന്ന പണം ഗുണഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തകരുമെന്നും രാജ്യത്ത് ജനാധിപത്യം അസാധ്യമാകുമെന്നും ചിലർ പ്രചാരണം നടത്തി. എന്നാൽ, ശക്‌തവും ഊർജസ്വലവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഇന്ന് ഒന്നിച്ച് നിൽക്കുന്നു എന്നതാണ് യാഥാർഥ്യം. രാജ്യത്തെ ദരിദ്രരെ ശാക്‌തീകരിക്കുന്നതിന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: ‘അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുത്’; കെമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി