പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 29ആം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്. വനം വകുപ്പ് വാച്ചർ അനിൽ കുമാറും നേരെത്തെ കൂറുമാറിയിരുന്നു. സുപ്രധാന സാക്ഷികളിൽ പ്രധാനികളായിരുന്നു ഇവർ രണ്ടുപേരും.
ഓഗസ്‌റ്റ് 13 മുതൽ വിചാരണ പുനഃരാരംഭിച്ച കേസിൽ ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. അതേസമയം ഇന്നലെ സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവര്‍ മൊഴിയില്‍ ഉറച്ചുനിന്നു. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.
മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും സാക്ഷി പറഞ്ഞു. നേരത്തെ 10ഉം 11ഉം സാക്ഷികൾ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ കേസിലെ വിചാരണ നീളുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷ്‌ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയര്‍ന്നത്. 2018 മെയ് മാസത്തില്‍ തന്നെ 300 പേജുകളുള്ള കുറ്റപത്രം മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ എത്തി.
കേസില്‍ ഹാജരായ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ അലവന്‍സുകളോ സൗകര്യങ്ങളോ സർക്കാർ അനുവദിക്കാത്തത് കാരണം പിൻമാറുന്ന സാഹചര്യവും ഉണ്ടായി. ശേഷം, 2022 ഏപ്രില്‍ 28ന് കേസിന്റെ വിചാരണ ആരംഭിച്ചു. മധുവിനെ മര്‍ദ്ദിച്ചത് കണ്ടെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയ പത്താം സാക്ഷി ഉണ്ണികൃഷ്‌ണൻ, പതിനാന്നൊം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ മൊഴിമാറ്റിപ്പറഞ്ഞു. അതിനു പിന്നാലെ മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറുന്ന ക്രൂരമായ കാഴ്ച്ചകൾക്കും കോടതി വേദിയായി.
Related: മധു കേസുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈ ലിങ്കിൽ വായിക്കാം