പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 27 വയസായ മധുവിനെ മർദ്ദിച്ചു കൊന്നകേസിൽ പ്രതികളായവരുടെ ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്‌ജി ഉത്തരം പറയേണ്ടി വരുമെന്നും മാദ്ധ്യമങ്ങളിൽ ജഡ്‌ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകര്‍ വരുമെന്നും അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വ്യക്‌തമാക്കി മണ്ണാര്‍ക്കാട് എസ്‌സിഎസ്‌ടി കോടതി.
പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി ഇത്തരമൊരു കാര്യം പറയുന്നത് കേരളത്തിലെ നീതിന്യായ ചരിത്രത്തിൽതന്നെ ആദ്യമാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ജഡ്‌ജി വാക്കാൽ പറഞ്ഞതിനൊപ്പം ഉത്തരവില്‍ പരാമർശിക്കുക കൂടി ചെയ്‌തിട്ടുണ്ട്. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി ഉത്തരവിറക്കിയത് .
കേസിലെ വിവിധ പ്രതികളുടെ അഭിഭാഷകനെതിരെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യം റദ്ദാക്കിയുള്ള വിധിയിലാണ് ജഡ്‌ജി ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. 12 പ്രതികളുടെ ജാമ്യമാണ് കോടതി ഇന്ന് റദ്ദാക്കിയത്. ഇതിൽ കോടതിയില്‍ ഹാജരായ 4ആം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15ആം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്‌ത് ജയിലിലേക്ക് അയച്ചു. കോടതിയിൽ ഹാജരാകാത്ത മറ്റുള്ള 9 പേര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്‌ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. പ്രതികളായ മരയ്‌ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടതിനുള്ള തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
2018 ഫെബ്രുവരി 22ന് പകൽ മോഷണം ആരോപിച്ചാണ് മധുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്‌തത്. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി യുവാവ് മരണപ്പെട്ടു. മധു മാനസിക പ്രശ്‌നങ്ങൾ ഉള്ള ആളായിരുന്നു. ഇയാളെ കൈകൾ ബന്ധിച്ച് മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്‌തതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.