ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ വിലയ്‌ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. മധ്യപ്രദേശാണ് ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്‌ഥാനം. മധ്യപ്രദേശിലെ വിവിധ സ്‌ഥലങ്ങളിൽ ഡീസൽ വില ലിറ്ററിന് 100 കടന്നു. ജൂലൈ നാലിന് വില പുതുക്കി നിശ്‌ചയിച്ച സാഹചര്യത്തിലാണ് ഡീസലിന്റെ നിരക്ക് ഉയർന്നത്.
സിക്കിമിൽ കഴിഞ്ഞ ഞായറാഴ്‌ച പെട്രോൾ വില നൂറ് തൊട്ടിരുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും നൂറു രൂപ കടന്നിരുന്നു.
അതേസമയം പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് ലിറ്ററിന് ഇന്ന് വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ 34ആമത്തെ തവണയാണ് പെട്രോൾ വില വർധിപ്പിക്കുന്നത്. ഡീസലിന് വില വർധിപ്പിക്കുന്നത് 33ആമത്തെ തവണയും.
കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന വില കുത്തനെ കൂട്ടുകയാണ്. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും വിലവർധന തുടങ്ങിയത്.
Most Read: ‘കള്ളന്റെ താടി’; റഫാലിൽ വീണ്ടും മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി