കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ് തിരയുന്ന അർജുൻ ആയങ്കിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ചില ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ പോരാളികളെ പോലെ പെരുമാറുന്നുവെന്നും ഇത്തരം മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.
സിപിഎമ്മിന് വേണ്ടി രാഷ്‌ട്രീയ പ്രചാരണം നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തേയും ഏൽപ്പിച്ചിട്ടില്ല. പാർട്ടിയെ ആർക്കും ദുരുപയോഗം ചെയ്യാൻ കഴിയില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരൊറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ല. ഇത്തരത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സിപിഎം തള്ളിപ്പറയുന്നു. നവമാദ്ധ്യമ മേഖലയിൽ അവരെ ഒരു ചുമതലയും ഏൽപ്പിക്കുകയില്ലെന്നും ജയരാജൻ വ്യക്‌തമാക്കി.
അതേസമയം അർജുൻ ആയങ്കിയുടെ കാർ കണ്ണൂർ അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അർജുൻ ആയങ്കി സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന കാറാണ് കണ്ടെത്തിയത്. ഒളിവിൽ പോയ അർജുന്റെ വീട്ടിൽ ഇന്നലെ കസ്‌റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു.
Read also: ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു