ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഡെൽഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന് കോടതി വിലയിരുത്തിയതിന് പിന്നാലെയാണ് മഹുവ പ്രതികരിച്ചത്. ഇത് നാണക്കേടാണ് എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
വിഭജനത്തിനുശേഷം നടന്ന ഏറ്റവും വലിയ കലാപത്തില്‍ സത്യസന്ധമായി അന്വേഷണം നടത്തിയില്ലെന്ന് കോടതി വിമർച്ചിരുന്നു. ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ക്ക് എക്കാലവും കളങ്കമായിരിക്കും ഡെൽഹി കലാപക്കേസിലെ അന്വേഷണമെന്നാണ് ഡെല്‍ഹി ഹൈക്കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് പറഞ്ഞത്.
കലാപത്തിനിടെ ചാന്ദ്ഭാഗ് പ്രദേശത്തെ കച്ചവട സ്‌ഥാപനം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്‌ത കേസില്‍ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലമിനെയും മറ്റു രണ്ടു പേരെയും കോടതി വിട്ടയക്കുകയും ചെയ്‌തു. കേസില്‍ ഒരു കോണ്‍സ്‌റ്റബിളിനെ സാക്ഷിയായി ഹാജരാക്കിയത് ക്രൂരവും അലസവുമായ നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
ശാസ്‍ത്രീയമായി അന്വേഷണം നടത്താന്‍ കഴിയാത്തത് അന്വേഷണ ഉദ്യോഗസ്‌ഥരുടെ വീഴ്‌ചയാണെന്നും ജനങ്ങളുടെ നികുതിപ്പണം പാഴാക്കി കോടതിയെ കബളിപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതെന്നും അഡീഷനല്‍ സെഷന്‍സ് ജഡ്‌ജ് വിനോദ് യാദവ് വിമര്‍ശിച്ചു.
Read also: നോ കമന്റ്സ്; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ