കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണെന്നും വിഡി സതീശന്‍ പറഞ്ഞു. സംഘടനബോധം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങളോട് ‘നോ കമന്റ്‌സ്’ എന്നായിരുന്നു സതീശന്റെ മറുപടി.
നേരത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി അധ്യക്ഷന്റെ സ്‌ഥാനാരോഹണ ചടങ്ങിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയും താനും ചേർന്ന് നയിച്ച 17 വര്‍ഷകാലം കോൺഗ്രസ് വലിയ നേട്ടമാണ് കൈവരിച്ചത്. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാര്‍ഷ്‌ട്യം കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് തന്നോട് ആലോചിക്കേണ്ട കാര്യമില്ല. താന്‍ കോണ്‍ഗ്രസിന്റെ നാലണ മെമ്പര്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ചാണ്ടിയുമായി ചർച്ച ചെയ്യണമായിരുന്നു എന്നാണ് ചെന്നിത്തല പറഞ്ഞത്.
താന്‍ കെപിസിസി പ്രസിഡണ്ടും ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്ന ആ കാലയളവില്‍ വലിയ വിജയമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായതെന്നും ചെന്നിത്തല വ്യക്‌തമാക്കിയിരുന്നു.
Read also: കോവിഡ് മരണ സർട്ടിഫിക്കറ്റ്; മാർഗരേഖ തയ്യാറാക്കുന്നതിൽ കേന്ദ്രത്തിന് അന്ത്യശാസനം