ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകി സുപ്രീം കോടതി. ഈ മാസം 11ആം തീയതിക്ക് മുൻപായി മാർഗരേഖ തയ്യാറാക്കണമെന്നാണ് കോടതി നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ ഇതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്‌തമാക്കുകയും ചെയ്‌തു.
കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗരേഖ പുറത്തിറക്കണമെന്ന് കഴിഞ്ഞ ജൂൺ 30ആം തീയതിയാണ് സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയത്. എന്നാൽ 2 മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്.
കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകൾ കാലതാമസമില്ലാതെ നൽകണം, തിരുത്തലുകൾക്കുള്ള മാനദണ്ഡങ്ങളിൽ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി കേന്ദ്രത്തിന് നൽകിയിട്ടുള്ളത്. ഇതിനായുള്ള മാർഗരേഖ സെപ്റ്റംബർ 11ആം തീയതിക്ക് മുൻപായി പുറത്തിറക്കിയത് സംബന്ധിച്ച് 16ആം തീയതി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: തിരഞ്ഞെടുപ്പ് വീഴ്‌ച; സുധാകരനെതിരായ ആരോപണം ശരിവെച്ച് സിപിഎം