മലപ്പുറം: ജില്ലയിൽ പാണ്ടിക്കാടിനടുത്ത് നടന്ന മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് വള്ളിക്കുന്ന് എംഎൽഎ പി അബ്‌ദുൾ ഹമീദ്. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘർഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത് സിപിഎമ്മിന്റെ അജണ്ടയാണെന്നും കൊലപാതകത്തിന് പിന്നിൽ കുടുംബ പ്രശ്‌നമാണെന്ന വാദം തെറ്റാണെന്നും എംഎൽഎ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ലീഗ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം നടക്കുമ്പോൾ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മനഃപൂർവം തള്ളിക്കയറി സംഘർഷം സൃഷ്‌ടിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഇപ്പോഴും കേസ് നിലവിലുണ്ടെന്നും എംഎൽഎ പറഞ്ഞു.
ബുധനാഴ്‌ച രാത്രി 11 മണിയോടെ പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിൽ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം.
അടിപിടിയിൽ ലീഗ് പ്രവർത്തകനായ ഹംസക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സമീറിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ ഒറവമ്പുറം സ്വദേശികളായ 3 പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. നിസാം, അബ്‌ദുൽ മജീദ്, മോയിൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണെന്നും സിപിഎം വ്യക്‌തമാക്കി.
Read also: മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു