മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ആകാംക്ഷയുടെ മുൾമുനയിൽ. ദേശീയ പോരാട്ടം നടന്ന മലപ്പുറത്തെ ഫലമറിയാൻ കാത്തിരിക്കുകയാണ് മുന്നണികളും ജനങ്ങളും. യുഡിഎഫിനായി മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് എംപി അബ്‌ദുസ്സമദ് സമദാനിയാണ് പോരാട്ടത്തിന് ഇറങ്ങിയത്. എൽഡിഎഫ് സ്‌ഥാനാർഥി എസ്‌എഫ്‌ഐ ദേശീയ പ്രസിഡണ്ട് വിപിസാനു. എൻഡിഎ ഇറക്കിയിട്ടുള്ളത് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ളക്കുട്ടിയെയാണ്.
വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിൽ മുസ്‌ലിം ലീഗ് സ്‌ഥാനാർഥികൾ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. യുഡിഎഫിന്റെ കോട്ട തകരുമോ നിലനിൽക്കുമോ എന്നറിയാൻ ഉറ്റുനോൽക്കുകയാണ് നേതാക്കൾ.
മുൻപ് തോൽവിയറിഞ്ഞ മൂന്ന് സ്‌ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മൽസരരംഗത്തുളളത്. എംപി അബ്‌ദുസ്സമദ് സമദാനിയും എപി അബ്‌ദുള്ളക്കുട്ടിയും തോൽവിയും ജയവുമറിഞ്ഞു. നേരത്തേ ഗുരുവായൂരിൽ തോറ്റ സമദാനി 2011ൽ കോട്ടയ്‌ക്കലിൽനിന്ന് നിയമസഭയിലെത്തി. ലോക്‌സഭയിലും നിയമസഭയിലും അംഗമായിട്ടുള്ള അബ്‌ദുള്ളക്കുട്ടി 2016ൽ തലശ്ശേരിയിലാണ് തോറ്റത്. വിപി സാനു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തുതന്നെയും തോൽവി രുചിച്ചിരുന്നു.
Also Read: എന്താണ് 144? എന്താണ് കർഫ്യൂ? എന്തിനാണ് 144? തെറ്റിച്ചാലുള്ള ശിക്ഷയെന്താണ്?