കോഴിക്കോട്: സ്വർണക്കടത്ത് അന്വേഷണ മേധാവിയായ കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയെന്ന് കസ്‌റ്റംസ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന പോലീസ് വാദം തള്ളിയാണ് കസ്‌റ്റംസിന്റെ നിഗമനം.
കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്‌ത് മടങ്ങുന്നതിനിടെ മലപ്പുറം എടവണ്ണപ്പാറക്ക് അടുത്ത് വെച്ചാണ് സുമിത് കുമാറിനെ അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. നാല് വാഹനങ്ങൾ പിന്തുടരുകയും കൊടുവള്ളിയിൽ വെച്ച് കമ്മീഷണറെ അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടിരുന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
അതേസമയം പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ ഭയപ്പെടുത്തി ട്രാൻസ്‌ഫർ വാങ്ങിപ്പിക്കുക എന്നതായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം എന്നാണ് കസ്‌റ്റംസ് സംശയിക്കുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ കസ്‌റ്റംസ് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കൂടാതെ പോലീസ് കേസെടുത്തിട്ടുള്ള യുവാക്കൾക്കും വാഹന ഉടമക്കും സംശയമുള്ള മറ്റു ചിലർക്കും കസ്‌റ്റംസ് സമൻസ് നൽകിക്കഴിഞ്ഞു.
കോഴിക്കോട് പ്രിവന്റീവ് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മേൽനോട്ട ചുമതല തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അസിസ്‌റ്റന്റ് കമ്മീഷണർ പിജി ലാലുവിനാണ്.
Read Also: ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്‌ത കേരളം; ബി ഗോപാലകൃഷ്‌ണൻ