കൊൽക്കത്ത: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ നീക്കവുമായി ബംഗാൾ സർക്കാർ. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രമേയം പശ്‌ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജനുവരി 27ന് ആരംഭിക്കുന്ന ദ്വിദിന നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നത്.
ജനുവരി 28ന് സഭാചട്ടം 169 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുക. പാർലമെന്ററികാര്യ മന്ത്രി പാർഥ ചാറ്റർജിയാണ് ഇക്കാര്യം അറിയിച്ചത്. കാർഷിക നിയമങ്ങൾക്ക് എതിരെ നേരത്തെ പഞ്ചാബ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ, കേരളം, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളും പ്രമേയം പാസാക്കിയിരുന്നു.
മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ പിന്തുണച്ച് കൊൽക്കത്തയിൽ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിക്ക് മമത ബാനർജി ആഹ്വാനം ചെയ്‌തിരുന്നു.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് റിപ്പബ്ളിക്ക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലി സംഘർഷത്തിലാണ് അവസാനിച്ചത്. ഒരു കർഷകൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതേസമയം, സംഭവത്തിൽ 22 പേർക്ക് എതിരെ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
Read also: ട്രാക്‌ടർ റാലി സംഘർഷം; കൊല്ലപ്പെട്ട കർഷകനെയും പ്രതിചേർത്ത് ഡെൽഹി പോലീസ്