മലപ്പുറം: സ്വര്‍ണനിധിയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വര്‍ണക്കട്ടി നല്‍കി ലോഡ്‌ജ് ഉടമയില്‍നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയയാള്‍ അറസ്‌റ്റില്‍. തമ്പാനങ്ങാടിയിലെ സ്വകാര്യ ലോഡ്ജ് ഉടമ നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഓഗസ്‌റ്റ് 30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ ലോഡ്ജില്‍ ഓഗസ്‌റ്റ് 24ന് മുറിയെടുത്ത തോമസ് ഇയാളുമായി സൗഹൃദം സ്‌ഥാപിക്കുകയും 30ന് പണം വാങ്ങി നാലരക്കിലോ തൂക്കമുള്ള വ്യാജ സ്വര്‍ണക്കട്ടി നൽകുകയും ആയിരുന്നു.
വീട്ടിലെ പറമ്പില്‍ കിളക്കുന്നതിനിടെ നിധി കിട്ടിയെന്നാണ് ഇയാൾ ലോഡ്‌ജുടമയെ പറഞ്ഞു വിശ്വസിപ്പിച്ചത്. 40 മുതല്‍ 60 ലക്ഷം രൂപവരെ വിലമതിക്കുന്ന സ്വർണമാണെന്നും 20 ലക്ഷം കിട്ടിയാല്‍ ആര്‍ക്കെങ്കിലും കൊടുത്ത് ഒഴിവാക്കാമായിരുന്നു എന്നും ഇയാൾ ലോഡ്‌ജുടമയോട് പറഞ്ഞു. തുടർന്നാണ് ലോഡ്‌ജുടമ ഇയാളുടെ കെണിയിൽ വീണത്.
11.5 ലക്ഷം രൂപയാണ് തോമസിന് കൈമാറിയത്. ബാക്കി തുക പിന്നീട് നല്‍കാമെന്ന നിബന്ധനയില്‍ മൂന്ന് വെള്ളപേപ്പറില്‍ കരാര്‍ എഴുതുകയും ചെയ്‌തു.
പിന്നീട് വ്യാജ സ്വര്‍ണമാണെന്ന് മനസിലാക്കിയ ലോഡ്‌ജുടമ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വധഭീഷണി മുഴക്കിയതായും പോലീസ് പറഞ്ഞു.
സിഐ കെ റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐമാരായ അബ്‌ദുൾ സലാം, മോഹന്‍ദാസ്, ഗോപാലകൃഷ്‌ണന്‍, എഎസ്ഐ സെബാസ്‌റ്റ്യൻ, സിപിഒമാരായ ഷമീര്‍, അബ്ബാസ്, ജയന്‍, ഷൈജു കണ്ണത്ത്, രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Malabar News: 11ആം ഉഭയകക്ഷി കരാർ നടപ്പിലാക്കുക; സിഎസ്ബി യുഎഫ്ബിയു ധർണ നടത്തി