വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്‌താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നടപടികൾ ആരംഭിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് എഫ്‌ടിസി. ഉപഭോക്‌തൃ സംരക്ഷണത്തിന്റെ ഉന്നമനമാണ് ഏജൻസിയുടെ പ്രധാന ദൗത്യം.
വ്യക്‌തി വിവരങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് റിപ്പോർട്ട് തേടി ഒൻപത് കമ്പനികൾക്ക് എഫ്‌ടിസി നോട്ടീസ് നൽകി. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സാപ്പ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങളും കൂടാതെ ആമസോൺ, യൂ ട്യൂബ് തുടങ്ങിയവയും വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട്.
എങ്ങനെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്, ഉപയോഗിക്കുന്നത്, ഓരോ ഉപയോക്‌താവിനുമുള്ള പരസ്യങ്ങൾ തീരുമാനിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് എഫ്‌ടിസിയുടെ ശ്രമം. കമ്പനികളുടെപ്രവർത്തനം കുട്ടികളെയും കൗമാരക്കാരെയും എങ്ങനെയാണ് ബാധിക്കുന്നതെന്നും എഫ്‌ടിസി അന്വേഷിക്കും. റിപ്പോർട്ട് നൽകാൻ 45 ദിവസത്തെ സമയമാണ് എഫ്‌ടിസി കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്.
ഏജൻസിയിലെ ഡെമോക്രാറ്റിക് അംഗങ്ങളും റിപ്പബ്ളിക്കൻ അംഗങ്ങളും സമൂഹ മാദ്ധ്യമങ്ങൾക്കെതിരായ നീക്കം പിന്തുണക്കുന്നുണ്ട്. ‘സോഷ്യൽ മീഡിയകളും യൂ ട്യൂബ് പോലെയുള്ള വീഡിയോ സ്ട്രീമിങ് കമ്പനികളും ഉപയോക്‌താക്കളെ ഓരോ നിമിഷവും പിന്തുടരുകയാണ്. മൊബൈൽ ആപ്പുകളിലൂടെ കർശന നിരീക്ഷണമാണ് അവർ നടത്തുന്നത്. വ്യക്‌തികൾ എവിടെയൊക്കെ പോകുന്നു,ആരെയൊക്കെ കാണുന്നു, എന്തൊക്കെ സംസാരിക്കുന്നു എന്നിവയൊക്കെ കമ്പനികൾക്ക് നിരീക്ഷിക്കാൻ സാധിക്കും. അപകടകരമായ രീതിയിൽ ദുരൂഹമാണ് ഇത്തരം കമ്പനികളുടെ പ്രവർത്തനം’ എഫ്‌ടിസി അംഗങ്ങൾ പ്രസ്‌താവനയിലൂടെ വിശദീകരിച്ചു.
Also Read: കുത്തക മുതലാളിമാര്‍ മോദിക്ക് സുഹൃത്തുക്കള്‍; പ്രതിഷേധിക്കുന്ന ജനം ദേശവിരുദ്ധര്‍