തിരുവനന്തപുരം : പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. സീറ്റിനെ കുറിച്ചുള്ള ചര്‍ച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ മുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്ന നിലപാട് തന്നെയാണ് എൻസിപി മുന്നോട്ട് വെക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി ഇന്ന് മുഖ്യമന്ത്രി എന്‍സിപി സംസ്‌ഥാന പ്രസിഡന്റ് ടിപി പീതാംബരൻ, എകെ ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയില്‍ തങ്ങളുടെ നിലപാട് എന്‍സിപി മുഖ്യമന്ത്രിയെ അറിയിക്കും. പാലാ സീറ്റിലടക്കം തീരുമാനമാകാത്ത സാഹചര്യത്തില്‍ മുന്നണി വിടാനുള്ള നീക്കത്തിലാണ് ടിപി പീതാംബരനും, മാണി സി കാപ്പനും അടങ്ങുന്ന എന്‍സിപി നേതൃത്വം. എന്നാല്‍ ഇടത് മുന്നണിയില്‍ തന്നെ നില്‍ക്കുമെന്ന നിലപാടാണ് എകെ ശശീന്ദ്രന്‍ മുന്നണിയെ അറിയിച്ചത്. കഴിഞ്ഞ ദിവസവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശശീന്ദ്രനും, കാപ്പനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പക്ഷേ പാലാ സീറ്റുമായി ബന്ധപ്പെട്ട യാതൊരു ഉറപ്പും നല്‍കാത്ത സാഹചര്യത്തിലാണ് തങ്ങളുടെ നിലപാട് ശക്‌തമാക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്‌ചയോടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തിലെത്തും. അദ്ദേഹത്തിന്റെ വരവോടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും മുന്നണി വിടുന്ന കാര്യത്തിലും മറ്റും അന്തിമ തീരുമാനം ഉണ്ടാകുക.
Read also : കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ