ഡെൽഹി: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്‌ഞ.
അതേസമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ എംഎൽഎമാർക്ക് അതൃപ്‌തിയുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനിടെ കയ്യാങ്കളിയുണ്ടായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു കയ്യാങ്കളി.
കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് സംഘർഷം ഉണ്ടായത്. മന്ത്രി രാംപ്രസാദ് പോൾ കസേര എടുത്ത് നിലത്തടിച്ചു. ഉപമുഖ്യമന്ത്രി ജിഷ്‌ണു ദേവ് വർമയെ പിന്തുണക്കുന്നയാളാണ് രാംപ്രസാദ് പോൾ. പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് എംഎൽഎമാരുടെ ആരോപണം.
മണിക് സർക്കാരിനെ തകർത്ത് അധികാരം പിടിച്ച ത്രിപുരയിൽ തുടർ ഭരണം ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയെ മാറ്റിയുള്ള ബിജെപി യുടെ പരീക്ഷണം. സമീപകാലത്ത് മറ്റ് പല സംസ്ഥാനങ്ങളിൽ ഫലം കണ്ട തന്ത്രം ത്രിപുരയിലും വിജയിക്കും എന്ന പ്രതീക്ഷിയിലാണ് ബിജെപി.
Most Read: തെലങ്കാനയെ ബംഗാളാക്കി മാറ്റാൻ ശ്രമം; ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ