ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു പ്രതിപക്ഷം. കോൺഗ്രസ് അടക്കം പത്ത് പ്രതിപക്ഷ പാർട്ടികളാണ് കത്തയച്ചത്. മണിപ്പൂർ സംഘർഷത്തിൽ 110 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് സമാധാനം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഭിന്നിപ്പിച്ചു ഭരിക്കുന്നതാണ് ബിജെപിയുടെ രാഷ്‌ട്രീയ നീക്കമെന്നും മണിപ്പൂരിലെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും, മണിപ്പൂരിൽ നിന്ന് നിരവധിപ്പേർ സംസ്‌ഥാനം വിട്ടുപോയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇപ്പോൾ നടക്കുന്ന വംശീയ അതിക്രമത്തിന്റെ സൂത്രധാരൻ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങാണ്. അദ്ദേഹം ഉചിതനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അക്രമങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ മൗനത്തെ വിമർശിച്ച കത്തിൽ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും വ്യക്‌തമാക്കുന്നു. പ്രദേശത്തെ വെടിവെപ്പ് ഉടൻ അവസാനിപ്പിച്ച് സായുധ സംഘങ്ങളുടെ നിരായുധീകരണം നടപ്പിലാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിന്റെ ഐക്യവും അഖണ്ഡയും ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം കത്തിലൂടെ ആവശ്യപ്പെട്ടു.
Most Read: എഐ ക്യാമറ; പണം നൽകരുത്- മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി