കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിൽ ഇടപെട്ട് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്‌ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് കോടതി നിർദ്ദേശം നൽകി. ഖജനാവിന് നഷ്‌ടമോ അധിക ബാധ്യതയോ ഉണ്ടായോയെന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറാ പദ്ധതിയിൽ പണം നൽകരുതെന്ന് സർക്കാരിനും ഹൈക്കോടതി നിർദ്ദേശം നൽകി.
കേസ് മൂന്നാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്‌ഥാന സർക്കാർ രണ്ടു ആഴ്‌ചക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം. പദ്ധതി രേഖകൾ വിശദമായി പരിശോധിക്കുമെന്നും ചീഫ് ജസ്‌റ്റിസ് എസ്‌വിൻ ബസന്ത് ബാലാജി അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. അതേസമയം, പദ്ധതിയിൽ വലിയ അഴിമതിയാണ് നടന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്‌ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കരാറുകാർക്ക് പണം കൊടുക്കുന്നത് തടഞ്ഞ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.
Most Read: ‘നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി’; അന്വേഷണമുണ്ടാകും- സിപിഎം