ആലപ്പുഴ: മാന്നാറിൽ 33കാരി ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ കേസിലെ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് അറസ്‌റ്റിലായത്. യുവതിയെ തട്ടിക്കൊണ്ട് പോയതിൽ നേരിട്ട് പങ്കുള്ളവരാണ് മൂന്ന് പേരുമെന്ന് പോലീസ് പറയുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
ഫെബ്രുവരി 22ന് പുലർച്ചെ രണ്ട് മണിയോടെയാണ് മാന്നാർ കൊരട്ടിക്കാട് സ്വദേശിയായ ബിന്ദുവിനെ സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. അന്ന് ഉച്ചയോടെ യുവതിയെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയും ചെയ്‌തിരുന്നു.
ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ഏൽപിച്ച ഒന്നര കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ട് പോകാൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല. യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് ലോക്കൽ പോലീസും സ്വർണക്കടത്തും സാമ്പത്തിക ഇടപാടുകളും കസ്‌റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റുമാണ് അന്വേഷിക്കുന്നത്.
സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്ന് പോലീസ് പറയുന്നു. മുൻപ് പല തവണ ഇവർ സ്വർണം കടത്തിയെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 19നാണ് അവസാനമായി ബിന്ദു സ്വർണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്‌റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണം കടത്തിയത്. ഈ സ്വർണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ, ബിന്ദു ഇത് തെറ്റിച്ചതോടെയാണ് തട്ടിക്കൊണ്ട് പോയത്.
Also Read: കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി