കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ തൊട്ടു മുമ്പിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ അവിടെ ഒത്തു കൂടുന്നതും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കേസിലെ നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്‌റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം സംശയങ്ങള്‍ക്ക് വഴിവെക്കുക ആയിരുന്നു.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കം ഉള്ളവർ ആരോപിച്ചിരുന്നു. ആത്‍മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണ് എന്നുമാണ് യുഡിഎഫിന്റെ ആരോപണം.
Also Read: ‘ചില സൂചനകൾ ലഭിച്ചിട്ടുണ്ട്’; വട്ടിയൂർക്കാവിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി