തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് അട്ടിമറി ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണ കമ്മീഷനെ വെച്ച് നിഷ്‌പക്ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്‌ഥാനാർഥി വീണാ എസ് നായരുടെ വോട്ടഭ്യര്‍ഥന നോട്ടീസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുല്ലപ്പള്ളി സംശയം ആവര്‍ത്തിക്കുന്നത്. നേരത്തെ വീണയുടെ തിരഞ്ഞെടുപ്പ് പ്രചരാണ പോസ്‌റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ നടന്ന ഉപ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടായതായി മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ആക്രിക്കടയില്‍ പോസ്റ്റസ്‌റ്റര്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അട്ടിമറിയാരോപണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.
Read Also: പുതുക്കിയ വെള്ളക്കര നിരക്ക് പ്രാബല്യത്തിൽ; വർധിച്ചത് 5 ശതമാനം