കൊച്ചി: കേൾവിക്കാരന്റെ കാതും മനസും നിറക്കാൻ മാത്രമല്ല, പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന്റെ ദുരിതങ്ങളിൽ കൈത്താങ്ങാവാൻ കൂടിയാണ് ഇത്തവണ കൊച്ചിൻ മൻസൂർ പാടിയത്. പ്രമുഖ ഗായകൻ കൊച്ചിൻ ഇബ്രാഹിമിന് വേണ്ടിയാണ് മൻസൂർ അഞ്ചര മണിക്കൂറോളം തുടർച്ചയായി ഗാനങ്ങൾ ആലപിച്ചത്.
രോഗദുരിതങ്ങളാൽ ബുദ്ധിമുട്ടുന്ന ഇബ്രാഹിമിന് വീട് നിർമിച്ചു നൽകാൻ സഹായിക്കാനാണ് കൊച്ചിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ഗാനപരിപാടി സംഘടിപ്പിച്ചത്. കൊച്ചിയിലെ ഹോട്ടൽ ഹാളിൽ ഒരുക്കിയ വേദിയിൽ ഇന്നലെ ഉച്ചക്ക് 12നാണ് മൻസൂർ പാടിത്തുടങ്ങിയത്. പാട്ട് കേൾക്കാൻ ആളുകൾ വന്നുകൊണ്ടിരുന്നു. പാട്ടുകാരൻ ഒരേ നിൽപ്പിൽ പാട്ട് തുടർന്നു. കൊച്ചി സ്‌നേഹ കൂട്ടായ്‌മയും വാടാമലർ സംഗീത ഗ്രൂപ്പും ചേർന്നാണ് പരിപാടി ഒരുക്കിയത്.
വൈകിട്ട് ആറു മണിക്കാണ് പരിപാടി അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാളിൽ ഒരേസമയം കുറച്ചുപേർ എന്ന രീതിയിലാണ് കേൾവിക്കാരെ ക്രമീകരിച്ചത്. എന്നാൽ, പാട്ട് കേൾക്കാനെത്തിയവർ മണിക്കൂറുകളോളം ആ പാട്ടുകൾ കേട്ടിരുന്നു. പഴയകാല ഗാനങ്ങളുമായി മൻസൂർ ആസ്വാദകരുടെ ഹൃദയം കീഴടക്കി. കെജെ മാക്‌സി എംഎൽഎ പരിപാടി ഉൽഘാടനം ചെയ്‌തു. ഷംസു യാക്കൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇ അസ്‌ലം ഖാൻ, കലാഭവൻ ഹനീഫ്, നഗരസഭാ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷറഫ്, നഗരസഭാംഗം എം ഹബീബുള്ള, സലീം ഷുക്കൂർ, കെഎ ഹുസൈൻ, ടിബി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Most Read: കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ