വെള്ളമുണ്ട: വയനാട് മീൻമുട്ടി വാളാരംകുന്ന് മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാതിരുന്നത് സുരക്ഷ കണക്കിലെടുത്ത് ആണെന്ന വിശദീകരണവുമായി വയനാട് എസ് പി ജി പൂങ്കുഴലി. ആറ് പേരെ കണ്ടതായാണ് തണ്ടർബോൾട്ട് സംഘം പറഞ്ഞത്. ആരൊക്കെയാണെന്ന് വ്യക്‌തമല്ല. ഏത് സമയത്തും അവർ തിരിച്ചുവരാൻ സാധ്യതയുള്ളതിനാലാണ് മാദ്ധ്യമപ്രവർത്തകരെ തടഞ്ഞതെന്നും എസ് പി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെയും ജിവന് ഭീഷണിയുള്ളതിനാലാണ് തടഞ്ഞത്. കാലാവസ്‌ഥയും മോശമായിരുന്നുവെന്നും എസ് പി പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തമിഴ്‌നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെ 9.15നാണ് ഏറ്റുമുട്ടൽ നടന്നത്. മാനന്തവാടി എസ്ഐ ബിജു ആന്റണിക്കും തണ്ടർബോൾട്ട് അംഗങ്ങൾക്കും നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ ആദ്യം വെടിയുതിർത്തത് മാവോയിസ്‌റ്റ് സംഘമാണെന്ന് എഫ്ഐആറിൽ പറയുന്നു. ആത്‌മരക്ഷാർഥമാണ് തണ്ടർബോൾട്ട് തിരികെ വെടിയുതിർത്തതെന്നും എഫ്ഐആറിൽ പറയുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പോലീസ് പരിശോധന കർശനമാക്കി.
Also Read: ആഴ്‌ച്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി