വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളെ കോടതി റിമാൻഡ് ചെയ്‌തു. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ബിജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയേയും റിമാൻഡ് ചെയ്‌തത്. അടുത്ത മാസം ഒമ്പത് വരെയാണ് റിമാൻഡ് കാലാവധി. ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്നലെയാണ് മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയും പിടിയിലായത്.
കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി. ഇയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. കേരളം അടക്കം പശ്‌ചിമ ഘട്ട സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്‌ണമൂർത്തി. കൃഷ്‌ണമൂർത്തിയെ പിടികൂടാൻ കഴിഞ്ഞ 4 വർഷത്തോളമായി കേരളം, കർണാടക, തമിഴ്‌നാട് ആന്ധ്രാ പോലീസ് സേനകൾ ശ്രമിക്കുകയായിരുന്നു. എൻഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.
നിലമ്പൂർ- വയനാട് വഴിയിൽ കർണാടകത്തോട് ചേർന്നു കിടക്കുന്ന സ്‌ഥലത്തു വെച്ച് കഴിഞ്ഞ ദിവസമാണ് കേരള പോലീസും തണ്ടർബോൾട്ടും ചേർന്ന് ഇയാളെ പിടികൂടിയത്. രണ്ട് ദിവസം മുൻപ് നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്‌റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികൾക്കായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തിരച്ചിൽ നടത്തുന്നുണ്ട്.
Most Read: ജോജുവിനെതിരെ കേസെടുത്തില്ല; മരട് പോലീസ് സ്‌റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്