മുംബൈ: മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചതായാണ് റിപ്പോർട്. 18 മരണങ്ങൾ റിപ്പോർട് ചെയ്‌തതായി താനേ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാൾ സ്‌ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. സംസ്‌ഥാന സർക്കാരിന്റെ അഞ്ചംഗ ഉന്നതതല സമിതിയും അന്വേഷിക്കും.
പ്രായാധിക്യവും രോഗതീവ്രതയും കാരണമാണ് മരണമുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വൃക്ക രോഗം ബാധിച്ചവർ, ന്യൂമോണിയ ബാധിച്ചവർ, റോഡ് അപകടങ്ങളിൽ പരിക്കേറ്റവർ തുടങ്ങിയവരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, ഇത്രയധികം ആളുകൾ ചികിൽസാ പിഴവിനെ തുടർന്നാണ് മരിച്ചതെന്ന് ആരോപിച്ചു മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.
പത്ത് സ്‌ത്രീകളും എട്ട് പുരുഷൻമാരുമാണ് മരിച്ചത്. ഇവരിൽ 12 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്നവരാണ്. ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് ഉണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രധാന ആശുപത്രി ആയതിനാൽ സമീപ ജില്ലകളിൽ നിന്നുൾപ്പെടെ നിരവധി രോഗികളാണ് എത്തുന്നത്.
സംഭവത്തെ തടുർന്ന് ആശുപത്രിയിൽ ഐസിയു സംവിധാനം വർധിപ്പിച്ചതായി മന്ത്രി ദീപക് കേ സർക്കാർ പറഞ്ഞു. രോഗികളെ രക്ഷിക്കുന്നതായി പരമാവധി ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. ആശുപത്രിയിൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചു.
Most Read| മാസപ്പടി വിവാദം; പുറത്തുവന്നത് ആരോപണങ്ങളല്ല, കണ്ടെത്തലുകൾ- ഗൗരവതരമെന്ന് ഗവർണർ