തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വൻ മോഷണം. പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷാ മേഖലയിലെ രണ്ട് കടകളിലാണ് മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് രണ്ടേ മുക്കാൽ ലക്ഷം രൂപ കവർന്നു. രാത്രി മുഴുവൻ പോലീസ് പട്രോളിങ്ങുള്ള നഗരമധ്യത്തിലെ സ്‌ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത് എന്നത് ഞെട്ടിക്കുന്നുവെന്ന് കടയുടമകൾ പറയുന്നു.
ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. ഒന്നരയോടെയാണ് ആദ്യ കടയിൽ മോഷണം നടന്നത്. രണ്ട് കൗണ്ടറുകളിലായി വെച്ചിരുന്ന പണം മോഷ്‌ടിച്ചു. ഈ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്‌ടാവ് നാണയങ്ങൾ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. മോഷ്‌ടിച്ച വസ്‌ത്രങ്ങളും ഇവിടെ ഉപേക്ഷിച്ച ശേഷമാണ് തൊട്ടടുത്ത കടയിലേക്ക് കയറിയത്.
ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് രണ്ടാമത്തെ കടയിലേക്ക് കടന്നത്. ഇവിടെ നിന്നും പണം മോഷ്‌ടിച്ചു. മാസങ്ങൾക്ക് മുൻപും ഇതേഭാഗത്തുള്ള മൊബൈൽ കടയിൽ മോഷണം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തരേന്ത്യൻ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം. ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിലുകൾ തകർത്ത് അകത്ത് കയറി കവർച്ച നടത്തുന്ന സംഘം തലസ്‌ഥാനത്ത് എത്തിയിട്ടുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഫോർട്ട് പോലീസിനാണ് അന്വേഷണ ചുമതല.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം