ന്യൂഡെൽഹി: രാജ്യത്ത് ബിയർ വിലയിലും, ലഭ്യതയിലും ഉപയോക്‌താക്കളെ വഞ്ചിച്ച ബിയർ നിർമാണ കമ്പനികൾക്ക് വൻ തുക പിഴശിക്ഷ. വിപണിയിലെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മീഷനാണ് കൃത്രിമം കാട്ടിയ പ്രമുഖ കമ്പനികൾക്ക് ഏകദേശം 873 കോടിയോളം രൂപയുടെ പിഴയിട്ടത്.
യുണൈറ്റഡ് ബ്രുവറീസ്, കാൾസ്ബെർഗ് ഇന്ത്യ, ബിയർ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ ബ്രുവേഴ്‌സ് അസോസിയേഷൻ, ഇവയുടെ തലപ്പത്തിരിക്കുന്ന 11 വ്യക്‌തികൾ എന്നിവർക്കാകെയാണ് 873 കോടിയുടെ പിഴ ശിക്ഷ വിധിച്ചത്. വിവിധ ബ്രാൻഡുകൾ തമ്മിൽ മൽസരിക്കുന്നതിന് പകരം വിലയിലും വിപണനത്തിലും ഒത്തുകളിച്ചുവെന്ന് വിശദമായ അന്വേഷണത്തിൽ കമ്മീഷൻ കണ്ടെത്തിയിരുന്നു.
വിവിധ സംസ്‌ഥാനങ്ങളിലെ ബിയർ വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കാനും, മൽസരമൊഴിവാക്കാനും കമ്പനികൾ ചേർന്നുണ്ടാക്കിയ രഹസ്യകൂട്ടായ്‌മ ശ്രമിച്ചുവെന്നും കമ്മീഷന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2009 മുതൽ 2018 വരെയുള്ള കാലയളവിൽ ഈ രഹസ്യധാരണ ശക്‌തമായിരുന്നുവെന്നും കമ്മീഷൻ വിലയിരുത്തി.
Read Also: സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം; ‘ആർജെ മഡോണ’ സംവിധായകൻ